തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തിരുവനന്തപുരം കോര്പറേഷന്. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മേയര്‍ വി.വി.രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇക്കുറി ഇരട്ടിയിലധികം ടോയ്ലെറ്റ് സൗകര്യമാണ് ഒരുക്കുന്നത്.
പൊങ്കാലയ്ക്കായി ഭക്തര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെല്ലാം വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍പ് തീരുമാനിച്ചിരുന്ന 107 ടാങ്കറുകള്‍ക്ക് പുറമെ 60 ടാങ്കറുകള്‍ കൂടി വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കുടിവെള്ളത്തിനു ബുദ്ധിമുട്ട് നേരിടുന്ന മുഴുവന്‍ വാര്‍ഡുകളിലേക്കും ടാങ്കറുകള്‍ വഴി വെള്ളമെത്തിക്കുന്നതിനാണ് പദ്ധതി. ചെറിയ വാഹനങ്ങളില്‍ വെള്ളമെത്തിക്കാന്‍ 25 ടാങ്കറുകള്‍ കൂടി പുതിയതായി വാങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഐരാണിമുട്ടം, വെള്ളയമ്പലം എന്നിവിടങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ വെന്‍ഡിംഗ് പോയിന്റ് ഏര്‍പ്പെടുത്തും.
പേരൂര്‍ക്കടയില്‍ മുന്‍പുണ്ടായിരുന്ന വെന്‍ഡിംഗ് പോയിന്റ് പുനഃസ്ഥാപിക്കും. പൊങ്കാലയ്ക്ക് മുന്‍പും ശേഷവും നഗരത്തിലെ മാലിന്യം നീക്കംചെയ്യാന്‍ മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം വൃത്തിയാക്കും. പൊങ്കാലയ്ക്ക് ശേഷമുണ്ടാകുന്ന മാലിന്യം നീക്കംചെയ്യാന്‍ 200 ടിപ്പര്‍ ലോറികളും ജെസിബികളുമാണ് സജ്ജമാക്കിയിരിക്കുന്നത്.
മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ തീ പിടുത്തമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഫയര്‍ എന്‍ജിനുകളുടെ സേവനവും ഒരുക്കും. ഒരുക്കങ്ങളുടെ അവസാനവട്ട വിലയിരുത്തലിനായി കോര്പറേഷന് ഉദ്യോഗസ്ഥരുടെ ഡിപ്പാര്‍ട്ട്മെന്റുതല യോഗം ഇന്നു ചേരുമെന്നും മേയര്‍ അറിയിച്ചു. പൊങ്കാലയ്ക്കു ശേഷം ലഭിക്കുന്ന ചുടുകല്ലുകള്‍ മുന്‍കാലങ്ങളിലേതുപോലെ നഗരസഭയുടെ ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിനായി നല്‍കുമെന്നും മേയര്‍ വി.വി.രാജേഷ് അറിയിച്ചു. ഇതിനായി ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രക്കാർക്കുള്ള അറിയിപ്പ്
തിരുവനന്തപുരം: പൊങ്കാല കഴിഞ്ഞ് ട്രെയിനിൽ മടങ്ങി പോകുന്നത് മുൻ വർഷങ്ങളിൽ തന്പാന്നൂർ ഭാഗത്തു കൂടിയും കിഴക്കേകോട്ട ഭാഗത്ത് നിന്നുള്ളവർ റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തെ പവർ ഹൗസ് റോഡിൽ നിന്നുള്ള കവാടത്തിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന രീതിയിലും ആയിരുന്നു. എന്നാൽ ഇത്തവണ റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടങ്ങളുടെയും മറ്റും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ പവർ ഹൗസ് റോഡ് ഭാഗത്തുകൂടി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിയില്ല.
കിഴക്കേകോട്ട, പവർ ഹൗസ് റോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർ തൈക്കാട് റെയിൽവേ ഓവർബ്രിഡ്ജ് ഭാഗത്ത് കൂടിയും എംജി റോഡ് ഭാഗത്തുള്ള ഓവർബ്രിഡ്ജ് ഭാഗത്തു കൂടിയും തന്പാന്നൂർ ഭാഗത്തു വന്ന് മാത്രമേ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. തൈക്കാട് ഭാഗത്തുകൂടി വരുന്നവർക്ക് റെയിൽവേ ഓവർബ്രിഡ്ജിന് താഴ്ഭാഗത്ത് കൂടി റെയിൽവേ പ്ലാറ്റഫോമിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഓവർബ്രിഡ്ജ്, ആർഎംഎസ് ഭാഗത്ത് നിന്നും വരുന്നവർക്ക് ചൈത്രം ഹോട്ടലിന് എതിർ വശത്തുള്ള പാഴ്സൽ ഗേറ്റ്, തന്പാനൂരിലെ പ്രധാന കവാടം എന്നിവയിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്. പ്ലാറ്റ്ഫോമുകളിൽ കണ്‍സ്ട്രക്ഷൻ നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് നിൽക്കാൻ സ്ഥലക്കുറവ് ഉള്ളതിനാൽ ട്രെയിൻ പുറപ്പെടുന്ന സമയക്രമത്തിന് അനുസരിച്ച് മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. അതുവരെ യാത്രക്കാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയിട്ടുള്ള താൽക്കാലിക പന്തലുകളിൽ കാത്തുനിൽക്കേണ്ടതാണ്.
താൽക്കാലിക പന്തലുകളിൽ യാത്രക്കാർക്ക് വെയിൽ ഏൽക്കാതെ നിൽക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സുരക്ഷ മുൻനിർത്തി എല്ലാ യാത്രക്കാരും പുതിയ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.